രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യത്തോടെ
ജീവിക്കാൻ ശരീരത്തിനും മനസ്സിനും തുല്യമായ പ്രാധാന്യം നൽകണം. ലോക്ക്ഡൗൺ
കാലത്ത് അനവധിപേർ മാനസികാരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് ഇതിനുള്ള പ്രതിവിധികളുമായി നമ്മളോടൊപ്പം അല്പസമയം പങ്കിടുന്നു.
കോവിഡ് കാലത്തെ മാനസിക ആരോഗ്യ പ്രശ്നത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
രണ്ടു കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കാനുള്ളത്. ആദ്യം പ്രശ്നത്തെ തിരിച്ചറിയണം. രണ്ട് പ്രശ്നം ഉണ്ടോ ഇല്ലയോ എന്നത് അറിയണം. ഉദാഹരണത്തിന് സങ്കടം ഡിപ്രഷൻ ആകണമെന്നില്ല, ദേഷ്യം ഒരു അസുഖമാകണമെന്നില്ല. പല തരത്തിലുള്ള വികാരങ്ങൾ എല്ലാ മനുഷ്യരിലും ഉണ്ട് പക്ഷെ അത് അസ്വസ്ഥത ആകുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. അത് രണ്ട് വിധത്തിലുണ്ട്.
ലോക്ക്ഡൗൺ കാലത്തെ ഒരു വ്യത്യസ്താനുഭവം പങ്കുവയ്ക്കാമോ?
കോവിഡ് കാലത്ത് മാതാപിതാക്കൾ കുട്ടികളുടെ പ്രശ്നവുമായി എന്നെ സമീപിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു. കുട്ടികൾ ഹൈപ്പറാക്റ്റിവിറ്റിയുടെ അങ്ങേ അറ്റത്തെ നിലയിലേക്ക് എത്തുന്നു. കാരണം,
കുട്ടികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മറ്റൊന്ന് ദാമ്പത്യപ്രശ്നങ്ങൾ. ഇരുപത്തിനാലു മണിക്കൂറും ഒരുമിച്ചു താമസിക്കുമ്പോൾ പരസ്പരം അടുക്കുന്നതിനപ്പുറം അകലുന്നു എന്നതും ചിന്തിക്കേണ്ടതുതന്നെയാണ്. എപ്പോഴും തിരക്കുള്ളവരായി ഇരിക്കുന്നതാണ്
നല്ലത് എന്നും ഈ കോവിഡ് കാലം പഠിപ്പിക്കുന്നു.
നമ്മൾ കാരണം ഒരാൾ സന്തോഷിക്കുക എന്നതും ഒരുപാട് മനസ്സുകൾ നമ്മളെ ഓർക്കുന്നുണ്ട്
എന്നതും ഒരു സൈക്കോളജിസ്റ്റായതു കൊണ്ടുണ്ടായ ഭാഗ്യമാണ്.
ഈ കാലഘട്ടത്തിലെ കുട്ടികളുടെ മാസികാരോഗ്യം കുറയുകയാണോ?
മാതാപിതാക്കളുടെ
അമിത ലാളനയുടെ പ്രശ്നമാണ്. അവർ കുട്ടികളെ അവഗണിക്കുകയോ അവരെ തോൽക്കാൻ പഠിപ്പിക്കുകയോ ചെയ്യുന്നില്ല.
ചെറിയ കളികളിൽ പോലും മാതാപിതാക്കൾ തോറ്റു കൊടുക്കുന്നു.
കുട്ടികളിൽ ജയിക്കണം എന്ന വാശി വരുന്നില്ല. ജയം വളരെ നിസ്സാരമാണെന്ന്
അവർ കരുതുന്നു.
ഇന്നത്തെ കുട്ടികളെ നാം ഐസ് ക്രീം കുട്ടികളാക്കുകയാണ്.
അവർ പെട്ടെന്ന് അലിഞ്ഞു പോകും.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പോലും വിജയമെന്നോ പരാജയമെന്നോ അല്ല രേഖപ്പെടുത്തുന്നത്,
മറിച്ച് അർഹതയുണ്ട്/അർഹതയില്ല എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
ഇത്തരം ചിന്താഗതികൾ മാറേണ്ടത് അത്യാവശ്യമാണ്.
"New Normal" ജീവിത സാഹചര്യങ്ങൾ
ആർഭാടമില്ലെങ്കിലും
ജീവിക്കാം എന്ന് മനസ്സിലായി. വിവാഹം,
ആഘോഷങ്ങൾ തുടങ്ങിയവ വളരെ ചുരുക്കം ആളുകളുടെ സാന്നിധ്യത്തിലും
നടത്താം എന്ന് ജനങ്ങൾ പഠിച്ചു.
ഡിജിറ്റൽ മണിയുടെ ഉപയോഗം നന്നായി കൂടിയിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമും മാനസിക ആരോഗ്യ പ്രവർത്തനവും.
ഇപ്പോൾ ക്ലിനിക്കിൽ വരുന്നതിനെക്കാൾ ക്ലൈന്റ്സ് ഓൺലൈനിൽ ഉണ്ട്. വണ്ടി പുറത്തിട്ട് ഞങ്ങളെ കാണാൻ വരുമ്പോൾ പരിചയക്കാർ കണ്ടാൽ എന്ത് കരുതും എന്ന ടെൻഷൻ അനുഭവിച്ചിരുന്നവർക്ക് ഓൺലൈൻ പ്ലാറ്റഫോം വളരെ സഹായകമായിട്ടുണ്ട്.
കോവിഡ് കാലത്തെ ഓൺലൈൻ പഠനം കുട്ടികളുടെ പഠനനിലവാരത്തെ ബാധിച്ചിട്ടുണ്ടോ?
അഞ്ചു വയസ്സുള്ള കുട്ടികൾ ആദ്യമായി ക്ലാസ് എന്താണെന്ന് മനസ്സിലാക്കുന്നതിന് പകരം
Zoom - ൽ ഇരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്.
എന്തിനാണ് അവിടെ ഇരിക്കുന്നതെന്ന് അവർക്ക് അറിയില്ല. അവരുടെ ജോലി ഭാരം കൂടുതലാണ്. പക്ഷെ സ്ട്രെസ് മാതാപിതാക്കൾക്കാണ്.
മുതിർന്ന കുട്ടികൾ പരീക്ഷ സമയം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കുറവല്ല.
വിദ്യാർത്ഥികളുടെ മൂല്യനിർണയം കൃത്യമായി നടത്താനാവില്ല എന്നതും വസ്തുതയാണ്.
കോവിഡ് കാലവും ഒറ്റപ്പെടലും
കുട്ടികളെ പോലെ തന്നെ ശ്രദ്ധ കിട്ടേണ്ടവരാണ്
അറുപതു വയസ്സ് കഴിഞ്ഞവരും. വൃദ്ധർ,
റിവേഴ്സ് ക്വാറന്റൈൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു.
വാർദ്ധക്യത്തിലും ചുറുചുറുക്കോടെ
നടന്നിരുന്ന പ്രായമായവർ പോലും വല്ലാതെ വീർപ്പുമുട്ടുന്നു. നുമ്മടെ ജീവിതരീതി കോവിഡ് മാറ്റിമറിച്ചു. സ്ത്രീകൾക്ക് ജോലിഭാരം കൂടി.
സമ്പർക്കം ഒഴിവാക്കുന്നതിന്റെ
ഭാഗമായി ഒരു മതിലിനപ്പുറം നിന്നേ സംസാരമുള്ളു.
ഈ കാലയളവിൽ ഡോക്ടറുടെ മാനസിക ആരോഗ്യ നില എങ്ങനെയാണ്?
ഒരുപാട് സന്തോഷം തോന്നുന്ന ഒരു സമയമാണിത്.
ഇക്കാലത്താണ് ഏറ്റവും കൂടുതൽ ലൈവ് ചെയ്യാൻ സാധിച്ചത്.
പല തലത്തിലുള്ള ആളുകളെ തിരിച്ചറിയാൻ സാധിച്ചു. പ്രത്യേകിച്ചും
യുവജനങ്ങളെ. ലോക്ക്ഡൌൺ അനുഭവങ്ങൾ സന്തോഷകരമാണ്.
കോവിഡ് - 19 ഒരു തിരിച്ചറിവിന് സഹായിക്കുമോ?
അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കരുത്.
(ചിരിക്കുന്നു)
മാനസികാരോഗ്യം - മാർഗനിർദ്ദേശങ്ങൾ
പ്രശ്നങ്ങൾ നേരിടുന്നവരെ കഴിവതും ശല്യപ്പെടുത്താതെയിരിക്കുക. കൂടെയുണ്ട് എന്നൊരു തോന്നലുണ്ടാക്കുക പ്രധാനമാണ്. സിനിമ കണ്ടാലോ പാട്ട് കേട്ടാലോ മാറാവുന്ന പ്രശ്നമല്ല ഇത്. ഒരു പ്രശ്നം വരാൻ കാത്തുനിൽക്കരുത്. ഒരു താങ്ങായി അവരോടൊപ്പം ഉണ്ടാകണം. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നവർ പെട്ടെന്ന് പിൻവാങ്ങുന്നത് മാനസിക പ്രശ്നങ്ങൾ നേരിടുന്നത്തിന്റെ ആദ്യത്തെ ലക്ഷണമാണ്. അങ്ങനെയെങ്കിൽ ഒരു ഫോൺവിളിയോ ഒരു സന്ദേശമോ അവർക്ക് ആശ്വാസമേകും. ഇവയൊക്കെ നമുക്കും സമൂഹത്തിനും പ്രയോജനകരമാകും.
- അഭിമുഖം നടത്തിയത് ശ്രുതി മധു
-
Comments
Post a Comment